Tuesday 24 January 2012

ആഭിജാത്യമേ നിന്‍റെ പേരോ സ്ത്രീ

  നമ്മള്‍ കേരള മുസ്ലിം സമുദായം  മുസ്ലിം സ്ത്രീ പള്ളിയില്‍ പോകാമോ എന്ന ഗവേഷണത്തില്‍ ആണ്. പ്രവാചകന്‍ തിരുമേനി  " നിങ്ങള്‍ അല്ലാഹുവിന്‍റെ അടിമകളായ സ്ത്രീ സമൂഹത്തെ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍  നിന്നും തടയരുത്" എന്ന് നമ്മെ പഠിപ്പിച്ചു. നാം അതിനു "ഇന്നത്തെ സ്ത്രീകളുടെ രീതി  പ്രവാചകന്‍  കണ്ടിരുന്നെങ്കില്‍ പള്ളിയില്‍ പോകാന്‍ സ്ത്രീകളെ അനുവധിക്കില്ലായിരുന്നു" എന്ന ആയിഷ ബീവി കൊടുത്ത വിശദീകരണം കൊണ്ട് വ്യാഖാനിച്ചു.അതുവഴി പള്ളിയില്‍ പോകാനുള്ള സ്ത്രീകളുടെ അവകാശത്തെ പ്രവാചകന്‍റെ കാലത്തെ മുസ്ലിം സ്ത്രീകള്‍ക്ക് മാത്രമുള്ള ഒരു അവകാശമായി പരിമിധപ്പെടുത്തി.അങ്ങിനെ സ്ത്രീയെ പള്ളിയില്‍ നിന്നും തടഞ്ഞു പേറ്റിനും ചോറ്റിനും മാത്രം സംവരണം നല്‍കി  അവളെ  അടുക്കളയില്‍ ഒതുക്കി.അതേ ആയിഷ ബീവി ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു പ്രധിസന്തിയില്‍ ഒട്ടക കട്ടിലില്‍ കേറി സിഫ്ഫീന്‍ യുദ്ധത്തിനു നേതൃത്വം നല്‍കിയത്  നാം സൌകര്യപൂര്‍വ്വം  വിസ്മരിച്ചു.പുണ്യമായ പള്ളിയില്‍ ഒഴിച്ച് വേറെ എവിടെയും കേരളീയ മുസ്ലിം സ്ത്രീ യഥേഷ്ടം ഇടപെട്ടു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജാറങ്ങളിലും മഖ്ബരകളിലും സന്ദര്‍ശനം നടത്തി.വിവാഹങ്ങള്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ വരെ  സജീവമായി സാനിധ്യമായി  അതൊക്കെയും ആഘോഷമാക്കി.അവിടെ ഒന്നും നാം ഭയപ്പെടാത്ത  കുഴപ്പവും ധാര്‍മിക അധപതനവും  നമസ്കരിക്കാന്‍ വരുന്ന പള്ളിയില്‍ മാത്രം ചിലര്‍ ദര്‍ശിച്ചു. ഇന്നലെകളില്‍ അവളുടെ സ്കൂള്‍ വിദ്യാഭ്യാസം ഹറാം എന്ന് മത വിധി  നല്‍കി വിലക്കിയിരുന്നവര്‍ പിന്നീട് തിരിച്ചറിവ് വന്നപ്പോള്‍ വനിതാ പ്രസിദ്ധീകരണം ഇറക്കി പ്രായശ്ചിത്തം ചെയ്തു.കേരളത്തിനും ഭാരതത്തിനും  പുറത്തു മുസ്ലിം സ്ത്രീ ഇന്ന് പള്ളിയില്‍ മാത്രമല്ല പാര്‍ലമെന്റിലും എത്തിയിരിക്കുന്നു. സമൂഹത്തിന്‍റെ നേര്‍പാതി ഇന്ന് സ്ത്രീ സമൂഹമാണ് അവരെ അവഗണിച്ചു കൊണ്ട് ഇനി ഒരു ലോകത്ത് ഒരു ജീവിത വീക്ഷണവും, ഒരു തത്വ സംഹിധയും  അതിജയിക്കില്ല, നിലനില്കില്ല. അതുകൊണ്ട് തന്നെ കേരള മുസ്ലിം സമൂഹം സ്ത്രീ സമൂഹത്തോട് കാണിക്കുന്ന മതപരമായ വിവേചനം അവസാനിപ്പിക്കാന്‍ സമയമായി. കാലത്തിന്‍റെ ചുമരെഴുത്ത് വായിച്ചെടുക്കാന്‍ സമുദായ നേതാക്കള്‍ വിസമ്മതിച്ചാല്‍ ഒരു കാലത്ത് ഇന്‍ഗ്ലീഷ് ഭാഷയ്ക്ക്‌ കല്പിച്ച അയിത്തം സൃഷ്ടിച്ച പിന്നോക്കാവസ്തയെക്കാള്‍ ഭീകരമായിരിക്കും അനന്തര  ഫലം. ഈജിപ്തില്‍ ഇഖവാനുല്‍ മുസ്ലിമൂന്‍ എന്ന ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ കീഴില്‍ ഫ്രീഡം ആന്‍ഡ്‌ ജസ്റ്റീസ് പാര്‍ട്ടി ബാനറില്‍ തിരഞ്ഞെടുപ്പ് മത്സരിച്ചു വിജയിച്ച മുസ്ലിം സ്ത്രീകളായ പാര്‍ലമെന്റ് മെമ്പര്‍മാര്‍ ആദ്യ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ഫോട്ടോ ആണ് മുകളില്‍ ഉള്ളത് . എത്രമാന്യമാണ് അവരുടെ വസ്ത്രധാരണം, എന്തൊരു അഭിമാനമുളവക്കുന്ന കാഴ്ച. "അങ്കുശമില്ലാത്ത ചാപല്യം" എന്ന് സ്ത്രീയെ വര്‍ണിച്ച കവി ഈ ഫോട്ടോ കണ്ടാല്‍ "ആഭിജാത്യമേ നിന്‍റെ പേരോ സ്ത്രീ" എന്ന് പറയേണ്ടി വരുന്ന മനോഹര ദൃശ്യം. ഇവരില്‍ നിന്നും ഈജിപ്ത് ജനത ചിലത് പ്രതീക്ഷിക്കുന്നു, ലോക ഇസ്ലാമിക വനിതാ സമൂഹം ഇവരിലൂടെ ചിലത് പ്രതീക്ഷിക്കുന്നു .


ഭൂരിപക്ഷം മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ തടയപെട്ട  നമ്മുടെ കേരളത്തില്‍ പ്രസിദ്ധമായ കൊണ്ടോട്ടി നേര്ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ പങ്കെടുക്കുന്നത് കൂടി കാണൂ. ഇതില്‍ ഏതാണ് ഇസ്ലാമികം എന്ന് നിങ്ങള്‍ തീരുമാനിക്കൂ. അനുവദിക്കപെട്ടത്‌ നിഷിദ്ധമായപ്പോള്‍ ബദല്‍ നടപ്പില്‍ വന്നതിലെ സ്ത്രീ വിരുദ്ധത കൂടി ഇവിടെ പ്രകടമാകുന്നു. വിശുദ്ധ ഖുര്‍ ആന്‍ "വിശ്വാസി സമൂഹമേ" എന്നാണു എല്ലാ മുസ്ലിമിനെയും വിളിക്കുന്നത്‌, അവിടെ സ്ത്രീ - പുരുഷ വേര്‍തിരിവ് കാണുക സാധ്യമല്ല.അതുപോലെ തന്നെ ഖുര്‍ ആന്‍  വിശ്വാസികള്‍ക്കു ഉപമയായി പറയുന്ന ചരിത്രം ഫറോവയുടെ ഭാര്യ ആസിയ എന്ന ഒരു മഹനീയ മഹതിയുടെതാണ് എന്ന് കൂടി പരിഗണിക്കുക . പിന്നീട് പൌരോഹിത്യം മത നേതൃത്വം കയ്യേറിയപ്പോള്‍ മുസ്ലിം വനിത ചുമരിനു പിന്നെലെക്കും അവിടെനിന്നും വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറിയിലേക്കും ഒതുക്കപെട്ടു. സ്ത്രീ സമൂഹത്തെ നമുക്ക് ഇങ്ങിനെ എത്രകാലം പൊതു ജീവിതത്തില്‍ നിന്നും, അവര്‍ക്ക് സൃഷ്ടാവ് അനുവദിച്ചു കൊടുത്ത അവകാശങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പറ്റും ? ഈ ചോദ്യം ചിന്തിക്കുന്ന, കാലഘട്ടത്തെ കാലോചിതമായി പഠിക്കുന്ന ഓരോ മുസല്മാനോടും ആണ്.അല്ലാഹു അനുവദിച്ചത് നിരോധിക്കാന്‍ ആരാണ് സമൂഹത്തിനും, പുരോഹിതന്മാര്‍ക്കും അധികാകാരം നല്‍കിയത് ? അറബു വസന്തം നിലം പരിശാക്കിയതും തൂത്തെറിഞ്ഞതും ആ ജനതയെ മയക്കി കിടത്തിയും അടക്കി ഭരിച്ചവരുമായ  ഏകാധിപതികളെ മാത്രമല്ല, ലോകത്താകമാനം സ്ത്രീ സമൂഹത്തെ പൊതു ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തിയ പുരോഹിത കുതന്ത്രങ്ങളെ കൂടി ആണ്. മുസ്ലിം സ്ത്രീത്വത്തിനു  അവളര്‍ഹികുന്ന സ്വാതന്ത്ര്യം വകവെച്ചു നല്‍കിയാല്‍ നോബല്‍ സമ്മാനം വാങ്ങാന്‍ യോഗ്യത മറ്റാരേക്കാളും അവര്‍ക്കാണ് എന്ന് "തവക്കുല്‍ കര്മാനിലൂടെ" കാലം തെളിയിച്ച വര്‍ത്തമാന കാലത്താണ് നാം ജീവികുന്നത് എന്നുകൂടി മത നേതാക്കളും പുരോഹിത ദുഷ്പ്രഭുത്വവും തിരിച്ചറിയുന്നത്‌ നന്നായിരിക്കും.

പുതു മൊഴി : കാലുഷ്യമില്ലാത്ത കാരുണ്യമേ നിന്നെ അംഗന എന്ന് വിളിക്കട്ടെ ഞാന്‍. 

Tuesday 10 January 2012

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

"ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

തെരുവിന്നോരത്തൊരു, തിരികെട്ടുകിടപ്പുണ്ടവിടെപ്പുകയുണ്ട്
പകലു കരിഞ്ഞാല്‍, പാത്തുപതുങ്ങിവരും നരികള്‍ക്കതി മദമുണ്ട്
അമ്മക്കാലു തെരഞ്ഞു തകര്‍ന്നു, ഉമ്മകൊടുത്തു തുടുത്ത മുഖം
എങ്ങുകളഞ്ഞു പൊന്നോമല്‍ച്ചിരി, താങ്ങീടേണ്ട തളിര്‍ത്ത മൊഴി
സൂര്യനെവെല്ലും കാന്തിയെഴും, തേജസ്വാര്‍ന്നൊരു ബാല്യമുഖം
കീറിവരഞ്ഞു ജയിക്കുകയാണൊരു, പാരുഷ്യത്തിന്‍ ക്രൌര്യമുഖം"



രണ്ടായിരത്തി മൂന്നില്‍ അമേരിക്കയും സഖ്യ ശക്തികളും ബാഗ്ദാദില്‍ കളിച്ച തെരുവ് നാടകത്തിന്‍റെ രംഗപടവും സജീകരങ്ങളും കേടുകൂടാതെ കുവൈറ്റ്‌ വഴി ടെഹ്‌റാന്‍ പട്ടണത്തിനു നടുവില്‍ കൊണ്ട് വെച്ചിരിക്കുന്നു. നാടകം ഉടനെ ആരംഭിക്കണം, കാഴ്ച്ചകാരുടെ കുറവുണ്ട്. സ്ഥിരം കാഴ്ചകാരും, കൂടെ അഭിനയിക്കാരുമുള്ള  ബ്രിട്ടന്‍, ഫ്രാന്‍സ് , ഇറ്റലി, ജര്‍മ്മനി ഒക്കെ വരുവാനുണ്ട്. ചെണ്ട കൊട്ടി , താളത്തില്‍ ശബ്ധത്തില്‍ പാട്ടുപാടി തെരുവ് നാടകത്തിലെ അഭിനേതാക്കള്‍ ടെഹ്‌റാന് തെരുവില്‍ തലങ്ങും വിലങ്ങും ഓടുകയാണ്, അവര് ഉറക്കെ പാടുന്നത് നമ്മുടെ മുരുഗന്‍ കാട്ടാകടയുടെ മലയാളി പാടി പതിഞ്ഞ "ബാഗ്ദാദ് " എന്ന ഇമ്പമാര്‍ന്ന കവിത, ഒരൊറ്റ വിത്യാസം ബാഗ്ദാദ് എന്ന് പറയുന്നേടത്ത് ടെഹ്‌റാന്‍ എന്ന് മാറ്റി പറയുന്നു. അതെ താളം, അതെ ലയം, അതെ രംഗ സജ്ജീകരണം, അതെ അഭിനേതാക്കള്‍, അതെ സംഗീത ഉപഗണങ്ങള്‍, അതെ നായകന്‍, അതെ നായിക, പിന്നെ എന്ത് മാറ്റം ? വില്ലന്‍ മാറി സദ്ദാം ഹുസൈന്‍ എന്ന എകാതിപതിക്ക് പകരം അഹ്മദ് നജാദ് എന്ന ജനാതിപത്യ ഭരണാധികാരി, അതുപോലെ  അഭിനേതാക്കള്‍ മുഖം മിനുക്കാന്‍ ബാഗ്ദാദില്‍ ഉപയോഗിച്ച അമേരിക്ക മുന്പ് വിതരണം ചെയ്ത രാസായുധം , ജൈവായുധം എന്നിവയ്ക്ക് പകരം ടെഹ്രാനിലെ ഭീകരര്‍ സ്വന്തമായി കണ്ടുപിടിച്ചു വികസിപിച്ച ആണവായുധം ആണ് മേക് അപ്പിന് ഉപയോഗപെടുത്തുന്നത് .ഒക്കെ കൂടി നോക്കുമ്പോള്‍ ഒടുക്കത്തെ സാദൃശ്യം എന്നിട്ടും എന്തേ ഈ പകര്‍പ്പവകാശ ലംഗനത്തിനു എതിരില്‍ ആരും ശബ്ദം ഉയര്‍ത്താതിരിക്കുന്നു ? 


                         ഒരു പ്രതേക അറിയിപ്പ് : - ആര് ശബ്ദം ഉയര്‍ത്തിയാലും ഇല്ലങ്കിലും  കൃത്യം അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കും, നാടകം നടക്കേണ്ട തെരുവില്‍ ആവശ്യമില്ലാതെ  കറങ്ങി തിരിയുന്ന വിദേശി സുഹുര്ത്തുക്കള്‍ എത്രയും പെട്ടന്ന് സ്വന്തം നാട് പിടിക്കെണ്ടാതാണ്. നാടകത്തിന്‍റെ തിരക്കഥ അവസാനമായി പരിശോധിക്കാനും, തെരുവില്‍ ആദ്യ വെടിക്ക് തിരി കൊളുത്താനും യു എന്‍ രക്ഷാ സമിതി അദ്ധ്യക്ഷന്‍ ബാങ്കി മൂണ്‍ എത്രയും പെട്ടന്ന് ടെഹ്‌റാനില്‍ എത്തി ചേരണം  എന്ന് അപേക്ഷിക്കുന്നു . നാടകത്തിലെ അതി ഭീകരമായ രംഗങ്ങള്‍ , മനുഷ്യവകാശ അതിക്രമങ്ങള്‍ എന്നിവ ലോകത്തുള്ള സാമാധാന കാംഷികള്‍ കാണാതിരിക്കാന്‍ മുഴുവന്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളും അവരുടെ പ്രധിനിതികളെ എത്രയും പെട്ടന്ന് ടെഹ്‌റാനില്‍ നിന്നും തിരിച്ചു വിളിക്കണം എന്ന് അപേക്ഷിക്കുന്നു. നാടകം ഇടയ്ക്കു തടസ്സപെടാനോ, നാടകം നടക്കുന്ന തെരുവില്‍ വൈധ്യിതി നിന്നു പോകാനോ സാധ്യത ഇല്ലാത്ത വണ്ണം അയാള്‍ രാജ്യങ്ങള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് ആവശ്യപെടുന്നു.നാടകാന്ത്യം ദുഃഖ പര്യവസാനി ആയിരിക്കും എന്നതിനാല്‍ ലോക നേതാക്കാളില്‍ നടുക്കം രേഖപെടുത്താനും അനുശോചിക്കാനും ഉദ്ദേശിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്ടര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു , നിങ്ങളുടെ ഞെട്ടലിന്‍റെ പൂര്‍ണരൂപം പരിശോധിക്കാനായി സംഘാടക സമിതി അധ്യക്ഷ ഹിലരി ക്ലിന്റന്‍ പക്ഷം എത്തിക്കണം എന്ന് ആവശ്യപെടുന്നു. നാടകത്തില്‍ പ്രധിശേധിച്ചു രംഗത്ത് വരാന്‍ സാധ്യതയുള്ള ഭീകരരെ ഉള്‍കൊള്ളാന്‍ ഗോന്ടനാമോ തടവറ പര്യാപ്തമാണോ എന്നും അവിടത്തെ സുരക്ഷ ത്രിപ്തികരമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്താന്‍ ബന്ധപെട്ടവര്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്ന് അഭ്യര്‍ഥികുന്നു. കൃത്യം അടുത്ത ഒരു ബെല്ലോടു കൂടി ലോകം ആകാംശാപൂര്‍വ്വം കാത്തിരിക്കുന്ന നാടകം ആരംഭിക്കുകയായി....




ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

ഇതു ടെഹ്‌റാനാണമ്മ പറഞ്ഞൊരു പാര്‍സികഥയിലെ ടെഹ്‌റാന്

Tuesday 3 January 2012

പള്ളീലെ പള്ള

















ധാര്‍മിക രോഷം പതഞ്ഞു പൊങ്ങി
നന്നായി കുലുക്കിയ കുപ്പിക്കോള പോലെ
അടപ്പ് തുറന്ന  രോഷം പുറത്തേക്കു ചീറ്റി
വാക്കുകള്‍ക്ക് ധാര്‍മികതയുടെ ഉപ്പു രസം
 ചിന്തകള്‍ക്ക് പൌരോഹിത്യ ചവര്‍പ്പും.
വീട്ടിലെ ഏറ്റവും ഇരുട്ടുള്ള മുറി ഏറ്റവും പുണ്യം
പിന്നെങ്ങിനെ പെണ്ണ് പള്ളീല്‍  പോകും ?
പിറ്റേന്ന് ഫേസ് ബുക്കില്‍ സുഹുര്‍ത്ത്
പുതിയ പോസ്റ്റിട്ടു,
അര്‍ദ്ധ നഗ്ന സുന്ദരികള്‍ മൂന്നെണ്ണം
അടിയില്‍ ആശ്ചര്യം അടികുറിപ്പായി !

*റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ മനസ്സ്
*ഹുബ്ബു റസൂല്‍ ഘോഷയാത്രില്‍
നബിദിനാഘോഷം പുത്താനാചാരാത്രേ
ഇവര്‍ക്ക് നബിയോട് സ്നേഹണ്ടോ ?
നാടുനീളെ പോസ്ടര്‍, ഫ്ലെക്സ്, എല്‍ സി ഡി വിപ്ലവം
പതിനൊന്നിനു അര്‍ദ്ധരാത്രി ഉല്സാഹ കമ്മിറ്റി
വെള്ളത്തില്‍ മുങ്ങി , എല്ലാ മൊബൈലും
ഔട്ട്‌ ഓഫ് റേഞ്ച്, റേഞ്ച് കമ്മിറ്റി ഹലാക്കിലായി!!

കല്യാണ ബിരിയാണി ആദ്യം നിറച്ചത് പള്ളീല്‍ക്ക്
പള്ളീലെ പുണ്യം കഴിഞ്ഞു മതി കുടുംബത്തിനു
മരുന്നിനും മന്ത്രത്തിനും മൌലീദിനും പള്ളീലെ പള്ള
ബര്‍ക്കത്തും  കറാമത്തും കാലം വാണു,
മോല്യാരെ സിറ്റ്ഔട്ടില്‍ പുതിയ വാഗണര്‍
ജാറത്തിലെ പച്ച കൊടീടെ കടും പച്ച.
ഔലിയാക്കളെ പരിഹസിക്കെ ?
ഇവനെന്താ നൊസ്സ് ഉണ്ടോ  ?
പിറ്റേന്ന് വെള്ളി , *മിമ്പറില്‍ ആളില്ല
മോയ്ലാര് *സദോം ദേശക്കാരനാത്രേ !!!

*റബീഉല്‍ അവ്വല്‍ - പ്രവാചകന്‍ ജനിച്ച അറബു മാസം
*ഹുബ്ബു റസൂല്‍ - പ്രവാചക സ്നേഹം.
*മിമ്പര്‍ - മുസ്ലിം പള്ളിയിലെ പ്രസംഗ പീഠം
*സദോം - ലൂത്ത് (അ) ജനതയുടെ നാട്.