Saturday 24 December 2011

ഉറുമ്പരിക്കുന്ന യുവത്വം
















"ചോര തുടിക്കും ചെറു കയ്യുകളെ 
പേറുക വന്നീ പന്തങ്ങള്‍ 
ഏറിയ തലമുയേന്തിയ പാരില്‍ 
വരൊളി മംഗള കുന്തങ്ങള്‍."


വൈലോപിള്ളി ശ്രീധര മേനോന്‍ യുവത്വത്തെ മഹത്വപ്പെടുത്തി കോറിയിട്ട  വരികള്‍ ഇന്ന് നമ്മുടെ പുതിയ തലമുറയിലെ  ചെറുപ്പക്കാര്‍ക്ക്  എങ്ങിനെ അനുയോജ്യമാകും എന്ന് ആലോചിക്കുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന വികാരം എന്താണ് ? പുത്തന്‍ തലമുറയെ  ബാധിച്ച നിര്‍വികാരത പോലെ സമൂഹം അവരില്‍ നിന്നും ക്രിയാത്മകമായി ഒന്നും തിരിച്ചു പ്രതീക്ഷികുന്നില്ല എന്ന് തോന്നിപ്പോകുമാര് ഭയാനകമാണ്.  തികഞ്ഞ നിസ്സന്ഗത അതാണല്ലോ ഇന്നത്തെ ചെരുപ്പകാരുടെ സ്ഥായീ ഭാവം. ഇന്ന് യുവാക്കളുടെ സിരകളിലും മനസ്സിലും  തുടിക്കുന്നത് എന്താണ് ? ചോരയും വിപ്ലവവും അല്ല എന്നുള്ളതിന് ബിവരേജിനു മുന്‍പില്‍ ക്ഷമാപൂര്‍വ്വം മണിക്കൂറുകള്‍ പൊരിവെയിലത്ത്  കാത്തു നില്‍കുന്ന യുവ തലമുറ തെളിവാണ്. സാമൂഹ്യമായ അവരുടെ ഇടപെടലുകള്‍ ഫേസ് ബുക്ക്‌ വിപ്ലവത്തിന് അപ്പുറം പോകാന്‍ സാധ്യത ഇല്ല എന്ന് ന്യായമായും ഉറപ്പിക്കാവുന്ന സമകാലിക അനുഭവങ്ങള്‍ തെളിയിക്കുന്നു. അറബു യുവത ഉണര്‍ന്നു എണീറ്റ്‌ വസന്തം സൃഷ്ടിച്ച ഈ ചരിത്ര മുഹുര്‍ത്തം ചില പുനരാലോചനകള്‍ ആവശ്യപെടുന്നു. അറബു നാടുകളിലെ ഏകാതിപതികള്‍ അവരിലെ ഒരു തലമുറ നിഷ്ക്രിയരാകാന്‍ കൊടുത്തത് ഫുട്ബാളും, പെപ്സി കോളയും ആയിരുന്നു. അവ നല്‍കിയ ആലസ്യം പൊട്ടിച്ചാണ് പുതിയ വസന്തം അറബു യുവത തീര്‍ത്തിരിക്കുന്നത്.  കേരളീയ യുവതയുടെ കയ്യില്‍ ഇന്ന് കൊടുക്കാന്‍  നല്ലത് വിപ്ലവത്തിന്‍റെ വാരികുന്തങ്ങളും, തീക്ഷ്ണ യൌവനത്തിന് സ്വന്തമായ കത്തി ജ്വലിക്കുന്ന തീപന്തങ്ങളും അല്ല എന്നും പകരം അരാജകത്വ യൂറോപ്പില്‍ നിന്നും കടം കൊണ്ട മുതലാളിത്ത  ജീവിത ശൈലിയും സംസകാരവും , അതിലൂടെ സാധ്യമാകുന്ന  മതമൂല്യങ്ങളുടെ നിരാസവുമാണ് എന്ന് നമ്മുടെ രാഷ്ട്രീയ, മാധ്യമ, സാംസ്കാരിക നേത്രത്വം തീരുമാനിച്ചിരിക്കുന്നു. അത് വഴി ഈ മുക്കൂട്ടുമുന്നണിയുടെ നെറികേടുകള്‍ക്ക് നേരെ മൗനം പാലിക്കുന്ന ഒരു തലമുറയുടെ രൂപീകരണം അവര്‍ ലക്‌ഷ്യം വെക്കുന്നു.ഒരു കാലത്ത് നമ്മുടെ കാമ്പസുകളെ യുവജന സമരങ്ങള്‍ കൊണ്ട് സജീവമാക്കി കത്തിച്ചു  നിര്‍ത്തിയ യുവജന  സംഘടനകള്‍ ഇന്ന് എന്തെടുകുന്നു എന്ന് അന്ന്വേഷിചിട്ടുണ്ടോ ? ആ യുവാക്കളുടെ വിപ്ലവ പോരാട്ട വീര്യം  ഏതു മേഘലയിലേക്ക് തിരിച്ചു വിടപെട്ടു എന്ന് അന്ന്വേഷിച്ചു ചെല്ലുമ്പോള്‍ എങ്ങിനെ നമ്മുടെ  കാമ്പസുകള്‍ ഇത്ര ആസൂത്രിതമായി ഷനടീകരിക്കപെട്ടു എന്നും  മനസ്സിലാക്കാനാകും. ഏറെ പ്രാധാന്യപൂര്‍വ്വം വിലയിരുത്തേണ്ട
ചര്‍ച്ച ചെയ്യേണ്ട ഈ സാമൂഹ്യ പ്രശ്നത്തില്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികളും, സമൂഹവും, കുടുംബവും, മീഡിയയും വഹിച്ച പങ്ക് എന്ത് എന്നും നമുക്ക് മനസ്സിലാക്കാനാകും.

                                      സാമൂഹ്യ പ്രധിബദ്ധത തീരെ ഇല്ലാത്ത ഒരു തലമുറ എങ്ങിനെ സൃഷ്ടിക്കപെട്ടു എന്ന ഒരു അന്ന്വേഷണം ഈ സന്ദര്‍ഭം ആവശ്യപെടുന്നു. നമ്മുടെ  കോളേജുകളില്‍  നിന്നും പ്രീ ഡിഗ്രി നീക്കം ചെയ്യപെട്ടതാണ് ഈ പ്രതിസന്തിയുടെ  തുടക്കം. സ്കൂളില്‍ തന്നെ പ്ലസ്‌ ടു  വന്നതോടെ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു കോളേജില്‍ എത്തുന്ന  ഡിഗ്രി വിദ്യാര്‍ഥി സ്കൂളിലെ പട്ടാള ചിട്ടയില്‍ നിന്നും താന്‍ മോചിതനായി എന്ന് മനസ്സിലാക്കി എടുക്കാന്‍ രണ്ടു വര്ഷം എടുക്കുന്നു.പ്രീ ഡിഗ്രി കാലത്ത് കിട്ടിയിരുന്ന വിശാലമായ് സ്വാതന്ത്ര്യം, സാമൂഹ്യ ഇടപെടലുകള്‍ , മുതിര്‍ന്ന തലമുറയുമായുള്ള സമ്പര്‍ക്കം എന്നിവ  നഷ്ടമാകുക വഴി ആ കാലഘട്ടത്തില്‍ ചെറുപ്പക്കാര്‍  സാമൂഹ്യമായി നേടിയിരുന്ന പക്വതയും പരിചയവും  നഷ്ടപെട്ടു. അതിലേറെ പ്രസക്തമായ മറ്റൊരു ഘടകം സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ ഇന്ന് കുട്ടികളെ കിട്ടാനില്ല എന്നതാണ്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, രാഷ്ട്ര തന്ത്രം, സാഹിത്യം, ഭാഷ പഠനങ്ങള്‍  തുടങ്ങി ഒരു കാലത്ത് നമ്മുടെ കാമ്പസുകളില്‍ പ്രാമുഖ്യം ഉണ്ടായിരുന്ന സാമൂഹ്യ വിഷയങ്ങള്‍ പഠിക്കാന്‍ പുതിയ  തലമുറയില്‍ കുട്ടികളെ  കിട്ടാനില്ലാത്ത സ്തിഥി വിശേഷം നിലവില്‍ ഉണ്ട്. ഇത്തരം വിഷയങ്ങളാണ് സമൂഹവും തലമുറയും തമ്മിലുള്ള വൈകാരിക ബന്ധം സാധ്യമാകുന്നത്.ഏതാനും വര്ഷം മുന്‍പ് അല്‍ഫോന്‍സ്‌ കണ്ണംതാനം എന്നാ മുന്‍ ഐ എ എസ്സുകാരന്‍ സൌദിയിലെ ദമ്മാം സന്ദര്‍ശിച്ചപ്പോള്‍ ഹൈസ്കൂള്‍ കുട്ടികളുമായി സംവധികുന്ന ഒരു  പരിപാടി സംഘടിപ്പിക്കാന്‍ അവസരമുണ്ടായി , ഇരുനൂറോളം  കുട്ടികള്‍ പങ്കെടുത്ത ആ പരിപാടിയില്‍ നിങ്ങളില്‍ എത്രപേര്  പഠനത്തിനു സാമൂഹ്യ വിഷയങ്ങള്‍ ഇഷ്ടപെടുന്നു  എന്ന ചോദ്യത്തിന് കിട്ടിയ മറുപടി ഒരാള്‍ എന്ന് മാത്രമായിരുന്നു. സ്വന്തം മക്കള്‍ ഡോക്ടറോ, എന്ജിനീയരോ ആകണമെന്ന് ആഗ്രഹിക്കാത്ത ഒരു മലയാളി മാതാപിതാക്കളും  ഇല്ല എന്നിടത്ത് എത്തിയിരിക്കുന്നു സമകാലിക കേരളം, അതില്‍ കുട്ടികളുടെ അഭിരുചിയോ താല്‍പര്യങ്ങലോ പോലും വേണ്ടത്ര പരിഗനിക്കപ്പെടാറില്ല, എന്നതും ശ്രേദ്ധേയമായ വസ്തുതയാണ്. "നിങളുടെ തലമുറയില്‍ ഒരു കവിയോ, സാഹിത്യകാരനോ, ചരിത്രകാരാണോ, അഭിനേതാവോ, ചിത്രകാരനോ, ശില്പിയോ ഇല്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു" എന്നാണു അല്‍ഫോന്‍സ്‌ കണ്ണംതാനം അന്ന്  ആ കുട്ടികളോട് പറഞ്ഞത്. നമുക്കും സഹതപിക്കാം നമ്മുടെ പുതിയ തലമുറയെ സമൂഹത്തിനു ഉപകാരപെടാതെ പോകുന്ന ദുര:വസ്ത ഓര്‍ത്തു കൊണ്ട്......








Sunday 18 December 2011

ഓപറേഷന്‍ ടെസേര്റ്റ് സ്റ്റോം (ബസറയിലെ ഈത്തപഴ കച്ചവടം).



തീവ്ര പരിചരണ സെല്ലില്‍ ചികിത്സയിലായിരുന്ന ഇറാക്കിലെ ജനാതിപത്യത്തിന് അടിയന്തിര ചികിത്സ നല്കാന്‍  ജീവന്‍ രക്ഷാ മരുന്നുകളും, അത്യാവശ്യം വേണ്ട ചികിത്സാ സൌകര്യങ്ങള്‍ ഒക്കെ ആയി ഒന്‍പതു വര്‍ഷം മുന്‍പ് ആഘോഷത്തോടെ അവര്‍ വന്നു. ഏകാധിപതിയായ  സദ്ദാമിനു കീഴില്‍ ഇറാക്ക് ജനാതിപത്യം ചക്ര ശ്വാസം വലിക്കുന്ന കാഴ്ച അതി ദയനീയമായിരുന്നു. ലോകത്ത് ഇത്ര അധികം വിദഗ്ത ചികിത്സകരുണ്ടായിട്ടും, പ്രതേകിച്ചും ജനാതിപത്യ ചികിത്സയില്‍ സ്പെഷലൈസ് ചെയ്ത അമേരിക്കയും നാടുവാഴി നാറ്റോ സഖ്യവും ഒക്കെ ഉള്ളപ്പോള്‍ ഇറാക്കില്‍ ജനാധിപത്യം കഷ്ടത അനുഭവിക്കുന്നത് കണ്ടു നിലക്കാന്‍ അവര്‍ക്കാവില്ലായിരുന്നു.  അതുകൊണ്ട് കിട്ടാവുന്ന എല്ലാ സന്നാഹങ്ങളും ഒരുക്കി "മരുഭൂമിയിലെ കൊടുങ്കാറ്റിനെ നിയന്ത്രിക്കാന്‍ " കൂട്ടുകാരായ ബ്രിട്ടനും ജര്‍മ്മനിയും നാറ്റോയും കൂടെകൂട്ടി അവര്‍ ഇറങ്ങി പുറപെട്ടു . അമേരിക്കന്‍ രഹസ്യാനേഷണ വിഭാഗവും, പെണ്ടഗനും, മറ്റു രഹസ്യ അന്ന്വേഷണ വിഭാഗങ്ങളും വളരെ എളുപ്പത്തില്‍ ഇറാക്കിലെ ജനാതിപത്യ ചികിത്സ സാധ്യമാകും എന്ന് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ അതിനു വേണ്ട മരുന്നും, വിഭവങ്ങളും മാത്രമേ കരുതിയിരുന്നുള്ളൂ. എന്നാല്‍ ബാഗ്ദാദില്‍ എത്തിയാലല്ലേ ചികിത്സ ആരംഭിക്കാനാവൂ, അതിനു പോലും പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം എടുത്തു. കൊണ്ട് പോയ മരുന്നില്‍ പലതും എക്സ്പയറി ഡേറ്റ് കഴിഞ്ഞു ഉപയോഗ ശൂന്യമായി . രോഗ കാരണങ്ങളില്‍ പ്രധാനമായവ അവിടെ ചെന്നപ്പോള്‍ കാണാതായി, സദ്ദാം ഹുസൈന്‍ എന്ന ഭീകരന്‍  ജൈവായുധം, രാസായുധം, ആണവായുധം എന്നിവ കൂടിയിട്ടു ഉസാമ ബിന്‍ ലാദനുമായി മരുഭൂമിയില്‍ തീ കാഞ്ഞു ജനാധിപത്യത്തെ  ശ്വാസം മുട്ടിക്കുന്നു എന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിച്ചു ആംബുലന്‍സും കൊണ്ട് ആര്‍മാദിച്ചു വന്നിട്ട് ആകെ ബാഗ്ദാദില്‍ കാണാന്‍ കഴിഞ്ഞത് കുട്ടികള് പെരുന്നാളിന്  പൊട്ടിക്കുന്ന മത്താപ്പും കമ്പിത്തിരിയും. പേര് കേട്ട അമേരിക്കന്‍ രഹസ്യ അന്ന്വേഷണ സംഘം നല്‍കിയ രഹസ്യ വിവരമാണോ ഇതെന്ന് കേട്ടവര്‍ കേട്ടവര്‍ അത്ഭുതം കൂറി. അമേരിക്കയിലെ ഇരട്ട ഗോപുരം തകര്‍ത്ത അല്‍ ഖോയ്ധ ഭീകരരോട്  പ്രതികാരം ചോദിക്കും എന്ന് പ്രതിന്ജ ചെയ്തു പോന്നവര്‍ ബാഗ്ദാദില്‍  അല്‍ ഖോയ്ധക്കാരെ കിട്ടാതെ വന്നപ്പോള്‍ പാവം ഇറാക്കികളുടെ  നെഞ്ചത്ത് പ്രതികാരം  തീര്‍ത്തു. ഇറാക്കി കുഞ്ഞുങ്ങളില്‍ തോക്കിന്‍റെ ഉന്നം പിടിച്ചു , അവരുടെ സ്ത്രീകളില്‍ കാമം തീര്‍ത്തു. ചരിത്ര പ്രസിദ്ധമായ ബാഗ്ദാദ്  മ്യൂസിയം തകര്‍ത്തു അവിടത്തെ വിലപിടിപുള്ള പുരാവസ്തുക്കള്‍ തെരുവ് കവര്‍ച്ചക്കാരെ നാണിപ്പികും വിധം കട്ടുകടത്തിയ  അമേരിക്കന്‍ പട്ടാളക്കാരന്‍ ലോകത്തിനു  സാംസ്കാരിക മൂല്യങ്ങളുടെ പുതിയ  പാഠങ്ങള്‍ നല്‍കി. അബൂ ഗുരൈബു തടവറ അമേരിക്കയും നാറ്റോയും മനുഷ്യാവകാശം ജനാതിപത്യ രീതിയില്‍ നിര്‍വചികുന്നത് കണ്ടു നാണിച്ചു തലതാഴ്ത്തി.
                                     

  മനുഷ്യാവകാശ സംഘങ്ങള്‍ പറയും പ്രകാരം ആറ്‌ ലക്ഷം ഇറാക്കി പൌരന്മാരെ കൊന്നൊടുക്കി അവര്‍  ഇറാക്കില്‍ ജനാധിപത്യം പുന:സ്ഥാപിച്ചു. ലോക സാമ്പത്തിക ക്രമത്തിന്  ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ ബാധ്യത ഉണ്ടാക്കി ഒന്‍പതു വര്‍ഷത്തെ ഈ അടിയന്തിര ശസ്ത്രക്രിയ പൂര്‍ത്തീകരണത്തിന് . അമേരിക്കക്ക് മാത്രം നാലായിരത്തി  അഞ്ഞൂറ്  വിദഗ്ത ചികിത്സകരെ നഷ്ടപെട്ടു. ഇറാക്കിലെ ജനാധിപത്യം ഡിസംബര്‍ പതിനഞ്ചിന് ചികിത്സകര്‍ പരാജയപെട്ടു മടങ്ങുന്ന ഈ സമയത്തും ഐ സി യുവില്‍ തന്നെ ആണ്. ന്യൂന പക്ഷമായിരുന്ന സുന്നികള്‍ ഭരണത്തില്‍ നിന്നും പുറത്തായി, ഷിയാ, സുന്നി, കുര്‍ദു വംശീയത ശക്തമായി,വംശീയ പോരാട്ടങ്ങള്‍ സാധാരണമായി . ഇറാന്‍ എന്ന ഭാഹ്യ ശക്തിയുടെ സ്വാധീനം പൂര്‍വാധികം ശക്തമായി, ലോക പ്രസിദ്ധമായ യൂഫ്രെടീസും, ടൈഗ്രീസും ഒഴുകുന്ന നാട്ടില്‍ പകുതിയോളം ജനം ശുദ്ധ ജലം കിട്ടാതെ പ്രയാസപ്പെടുന്നു. ഇതിനേക്കാള്‍ ഉപരി  ഓരോ അമേരിക്കന്‍ പൌരനും നാണിച്ചു തല കുനിക്കേണ്ടത് യഥാര്‍ത്ഥ ജനാധിപത്യ വിപ്ലവം അറബു ലോകത്ത്  സമ്പൂര്ണ അര്‍ത്ഥത്തില്‍ സാധ്യമാക്കിയ അറബു വസന്തത്തിനു മുന്‍പിലാണ്. ഒരൊറ്റ തുള്ളി ചോര ചിന്താതെ ഒരു ജീവന്‍ പോലും അപഹരിക്കാതെ അമേരിക്കയും നാറ്റോയും ലക്‌ഷ്യം വെച്ച വിപ്ലവം സമാധാനപൂര്‍വ്വം ഈജിപ്തിലും,  തുനീഷ്യയിലും ഇതേ കാലത്ത് സാധ്യമായി. ഈ ഈത്തപഴ സമൃദ്ധിയില്‍ വില്കാനാണല്ലോ അമേരിക്കയും നാറ്റോ സഘ്യവും  ഉണങ്ങിയ കാരക്കയുമായി വന്നത് എന്ന് ആലോചിച്ചു നമുക്ക് ഓര്‍ത്തു ചിരിക്കാം. ഊര്‍ദ്ധന്‍ വലിക്കുന്ന അമേരിക്കന്‍ ജനാതിപത്യത്തിന് ഓക്സിജന്‍ കൊടുക്കാന്‍ ആരുണ്ട് എന്ന് കാത്തിരുന്ന് കാണാം. അമേരിക്ക അവരുടെ കുടം തുറന്നു വിട്ട "പുതിയ ലോക ക്രമം" തിരിച്ചു കുടത്തില്‍ കയറാന്‍ സാധിക്കാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കടന്നു കറങ്ങുന്നത് കാണാന്‍ രസമുണ്ട്. "മരുഭൂമിയിലെ കൊടുങ്കാറ്റു" ശാന്തമായി പക്ഷെ ഓരോ അമേരിക്കന്‍ പൌരന്‍റെ നെഞ്ചിലും ഭീതിയുടെ കൊടുങ്കാറ്റു വിതച്ചാണ് അത് ശാന്തമായത്. ബുഷ്‌ സ്വപ്നം കണ്ടപോലെ  ലോകം ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നീങ്ങുന്നു, അമേരിക്കന്‍ സാമ്രാജത്വ ഭീകരതയുടെ കാറ്റഴിച്ചു വിട്ട പുതിയ ലോക ക്രമത്തിന് കാതോര്‍ത്തു കൊണ്ട്...

Wednesday 14 December 2011

സാക്ഷാല്‍ കുട്ടി ചാത്തന്‍ സോഷ്യലിസ്റ്റു ആണ്

 
നാട്ടിലെ പ്രയാസപെടുന്ന മുഴുവന്‍ മനുഷ്യരെയും അവരുടെ  ചാത്തന്‍ സേവ മഠം വഴി അവര്‍ ആശ്വസിപിച്ചു. നിങള്‍ എന്ത് പ്രയാസം അനുഭവിച്ചാലും ഞങ്ങളുടെ അടുത്ത് വരൂ പ്രതിവിധി കാണൂ അതായിരുന്നു അവരുടെ പരസ്യ വാചകം. കുടുംബ വഴക്ക്, വിവാഹം അലസല്‍, വശീകരണം, പിശാചു ബാധ, സാമ്പത്തിക പ്രയാസം, കച്ചവട നഷ്ടം , ശത്രു സംഹാരം തുടങ്ങി ഏത് തരം പ്രശ്നത്തിനും  പ്രതിവിധി ചാത്തന്‍ സേവ മഠം അവിടത്തെ കര്‍മങ്ങളും. മഠം പ്രസിദ്ധമായി , ഭക്തജന തിരക്ക് ക്രമേണ കൂടി കൂടി വന്നു. അധികം താമസിയാതെ   തൊട്ടപ്പുറത്ത് വേറെ ഒരു മഠം കൂടി പുതുതായി വന്നു അതും കാനാടി മഠം എന്ന് പേര് വെച്ചു, അവരും ചാത്തന്‍ സ്വാമിയെ  തന്നെ ഉപാസിച്ചു , ഭക്തരുടെ പ്രയാസങ്ങള്‍ക്ക് ചാത്തന്‍ സ്വാമി നിര്‍ദ്ധേഷികുന്ന പരിഹാരങ്ങള്‍ കൊടുത്തു. അവര്‍ക്കും  അതിനു അവകാശം ഉണ്ട് കാരണം അവരും പെരിങ്ങോട്ടുകര ദേശക്കാരു, അവരും കാനാടി കുടുംബം  തന്നെ ! ഇവിടേക്ക് വരേണ്ട പല ഭക്തരും വഴി മാറി അവിടെ (പുതിയ കാനാടി മഠം ) കേറുന്നു, എന്തുണ്ട് പരിഹാരം കൂലങ്കഷമായി ചിന്തിച്ചു, പ്രമുഖ പത്രങ്ങളില്‍ പരസ്യം കൊടുത്തു യഥാര്‍ത്ഥ കാനാടി മഠം തങ്ങളുടെതാണ് എന്ന് , തറവാട്ടിലേക്ക് എത്താനുള്ള എല്ലാ വഴികളിലും ബോര്‍ഡ് വെച്ചു സാക്ഷാല്‍ കാനാടി മഠം തങ്ങളുടെതാണ് അവിടെ എത്തിച്ചേരാനുള്ള വഴി ഇങ്ങിനെ  എന്ന് ! പരിസര പ്രദേശങ്ങളില്‍ നടക്കുന്ന എല്ലാ ഉത്സവങ്ങള്‍ക്കും ഭാരിച്ച സംഭാവന കൊടുത്തു പ്രോഗ്രാം നോട്ടീസില്‍ പരസ്യം കൊടുത്തു കൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ ജനശ്രദ്ധ നന്നായി കിട്ടുന്ന എല്ലാ മുക്കിലും മൂലയിലും സ്ഥാപിച്ചു. ഏതൊക്കെ എന്തൊക്കെ  ചെയ്തിട്ടും ഭക്തജനം ഇന്നും മുറ തെറ്റാതെ  വഴി തെറ്റി മറ്റേ കാനാടി മഠം അഭയം പ്രാപിക്കുന്നു. വഴി തെറ്റി പോകുന്ന തന്‍റെ ഉപാസകന്റെ ഭക്ത ജനങ്ങളെ സാക്ഷാല്‍ കാനാടി മടത്തിലെ സാക്ഷാല്‍ ചാത്തന്റെ സന്നിധിയില്‍ എത്തിക്കാന്‍ സാക്ഷാല്‍ ചാത്തന്‍ എന്തേ ഇതുവരെ ശ്രമിക്കാത്തത് ? 
                                         സാക്ഷാല്‍ ചാത്തന്‍ അതിനു കഴിവില്ലാതവനാണോ ?  ചോദ്യം ഉയരുക സ്വാഭാവികമാണല്ലോ, ഒരു ഭക്തന്‍ അത് പരസ്യമായി ഉന്നയിച്ചു, മറ്റേ കാനാടി മഠം  തറവാട്ടുകാര്‍ അതിനു വലിയ പരസ്യം കൊടുത്തു , സാക്ഷാല്‍ ചാത്തന്‍ നിലനില്പ് ചോദ്യം ചെയ്യപെടുന്ന അവസ്ഥ വന്നു . വേറെ വഴി ഇല്ലാതെ സാക്ഷാല്‍ കാനാടി മഠം അധികാരികള്‍ പ്രശ്നും ചര്‍ച്ചക്ക്  വെച്ചു  തറവാട്ടിലെ ചില ഇളം മുറക്കാര്‍ ന്യായമായ ആ ചോദ്യം ആവര്‍ത്തിച്ചു എന്ത് കൊണ്ട് സകല പ്രശ്നങ്ങളും തീര്‍കുന്ന ശ്രീ സാക്ഷാല്‍ കുട്ടി ചാത്തന്‍ തങ്ങളെ സഹായികുന്നില്ല ? പരിഹാര യന്ജം തറവാട്ടു കാരണവര്‍ സമയം കുറിച്ച് തീരുമാനിച്ചു, യാഗ സ്ഥലം ഒരുക്കപെട്ടു, കുരുതി നടത്തി, കവടി നിരത്തി, മന്ത്രം ചൊല്ലി, കണിയാന്‍ കണ്ണടച്ച് ദീര്‍ഘനേരം..... എല്ലാ തറവാട്ടു അംഗങ്ങളും ആ നയനം തുറക്കുന്നത് കാത്തിരുന്നു... ഒടുവില്‍ ആകാംഷ അവസാനിപിച്ചു അവ തുറക്കപെട്ടു, കാരണവരുടെ മുഖം മ്ലാനമായിരുന്നു, വലിയ ഒരു നിശ്വാസം ആ ചങ്കില്‍ നിന്നും പുറത്തു വന്നു. എന്താണ് പ്രശ്നും ? തറവാട്ടു അംഗങ്ങള്‍ ആകാംഷ പൂര്‍വ്വം ചോദിച്ചു എന്താണ് പ്രശ്നം ? രക്ഷയില്ല  കൂട്ടരേ, രക്ഷയില്ല ... ചാത്തന്‍ സോഷ്യലിസ്റ്റു ആണ് .ഒരു ഉപാസകനോട് പ്രതേകം മമത കാണിക്കാന്‍ മാത്രം അസഹിഷ്ണുത ഉള്ള മൂര്ത്തിയല്ല ചാത്തന്‍ .. തറവാട്ടു കാരണവര്‍ പറഞ്ഞൊപ്പിച്ചു.

Wednesday 7 December 2011

രാജാവ് നഗ്നനാണ്.



കപില്‍ സിബല്‍ ജനാതിപത്യ ഇന്ത്യയിലെ പുതിയ അവതാര പുരുഷന്‍, കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രി . ഇന്റര്‍നെറ്റ്‌ നിയന്ത്രിക്കണം  ഈ മാന്യദേഹത്തിനു, കാരണം അവഹേളന പരവും മത വികാരം വ്രണപെടുത്തുന്നതുമായ ചിത്രങ്ങളും, വീഡിയോകളും, കുറിപ്പുകളും, ഇന്റെര്‍നെറ്റിലൂടെ പ്രചരിക്കുന്നു. എന്താ തെളിവ് ? തെളിവിനു കാണിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ  ഇറ്റലിക്കാരി  മരുമോളുടെയും , ആ പാര്‍ട്ടിയുടെ തന്നെ പ്രധാന മന്ത്രി മിതഭാഷി എന്ന മേലങ്കി അണിഞ്ഞ രാഷ്ട്രീയ കാപട്യം  മന്‍മോഹന്‍  സിങ്ങിന്‍റെയും  നിലപാടില്ലയ്മകളും, വൈദേശിക വിധേയത്വവും രാഷ്ട്രീയ പിടിപ്പു കേടുകളും, ജന വഞ്ചന നിലപാടുകളും  ചൂണ്ടികാട്ടി ജനം ഇന്റര്‍നെറ്റ്‌ വഴി കൈമാറുന്ന വിവരങ്ങള്‍, (അവയില്‍  ചിലത് അണപൊട്ടിയ  അതിര് വിട്ട പ്രതികരണമാണ് എന്ന് സമ്മതിക്കുന്നു ) എന്നിവ ആണ്. അതല്ലാം കബില്‍ സിബല്‍ ഇന്റര്‍നെറ്റ്‌ കമ്പനികള്‍ക്ക്  കാണിച്ചു കൊടുത്തു, ഒരു നയരൂപീകരണം സര്‍ക്കാര്‍ നടത്തുമെന്നും അതിനു അനുഗുണമായി നിലപാട് സ്വീകരിക്കാന്‍ മേല്പറഞ്ഞ കമ്പനികള്‍ ബാധ്യസ്ഥരാണ് എന്ന് ഓര്‍മ്മപെടുത്തി . കൊണ്ഗ്രെസ്സ് ഉദ്ധേശികുന്നത് ഇന്റര്‍നെറ്റ്‌ സെന്‍സര്‍ ഷിപ്‌ ചെയ്യാനല്ല   മറിച്ചു പ്രകോപനപരമായ ഉള്ളടക്കങ്ങളെ നിയന്ത്രികാനുള്ള സംവാദം, അതിനുള്ള അവസരം ഒരുക്കല്‍ എന്നിവ  ആണ് എന്ന് നിയമകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പിന്നീട് കബില്‍ സിബലിനെ ന്യായീകരിച്ചു കൊണ്ട് പ്രതികരിച്ചു. കോണ്ഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി നേരിടുന്ന  സങ്കീര്‍ണമായ  സമകാലിക വലിയ വെല്ലുവിളി എന്താണ് എന്ന ചോദ്യത്തിനു കാലം നല്‍കുന്ന മറുപടി നെഹ്‌റു - ഗാന്ധി കുടുംബങ്ങള്‍ക്ക് നല്‍കുന്ന അനാവശ്യപരിഗണയും ആ കുടുംബത്തിനു ചുറ്റും കിടന്നുള്ള  കോണ്ഗ്രസ് സ്തുധിപാട നേതാക്കളുടെ കിളിമാസുകളിയും ആണ് എന്നാണു ഉത്തരം.
                                             എല്ലാ കാലത്തും ഇന്ത്യയിലെ  അധികാരി വര്‍ഗത്തിന് ഓശാന പാടാനും അരമന ഒരുക്കാനും നമ്മുടെ നാട്ടിലെ സാധാരണ  പ്രജകളെ ഒറ്റു കൊടുക്കുന്ന ഒരു കൂട്ടം ജൂധാസുമാര്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. നെഹ്‌റു കുടുംബത്തിലെ പുതിയ തലമുറയും ഈ അപവാധങ്ങളില്‍ നിന്നും ഒഴിവല്ല എന്ന് മാത്രമല്ല അത്തരം നീക്കങ്ങളെ പ്രോല്സാഹിപികുന്ന സമീപനം സ്വീകരികുന്നത് കാണുന്നു . കൊണ്ഗ്രസ്സിലെ ചോട്ടാ നേതാക്കളില്‍ ചിലരുടെ സ്ഥിരം പണി തന്നെ മാഡത്തിന്റെ മനസ്സ് മുന്കൂടി വായിച്ചറിഞ്ഞു അവര്‍ക്ക് നേരെ, അവരുടെ കുടുംബത്തിനു നേരെ  വരാന്‍ സാധ്യതയുള്ള എല്ലാ നീക്കങ്ങളെയും ചെറുക്കുക എന്നതാണ്. സോനിയാജിയെ മോശമായി ചിത്രീകരിക്കുന്നു എന്ന് പറഞ്ഞു രാജ് നീതി എന്ന രാജേഷ്‌ ജയുടെ  ബോളിവുഡ് സിനിമ  സെന്‍സര്‍ ചെയ്തു ആദ്യം   . പിന്നെ ഒരു സ്തുതി പാടകന്‍ അഭിഷേക് സിംഗവി സ്പാനിഷ് നോവലായ "ചുവന്ന സാരി" എന്ന ഫിക്ഷന്‍ ഇംഗ്ലീഷ് തര്‍ജമ  ഇന്ത്യയില്‍ വരാതെ നോക്കാന്‍ നടത്തിയ പ്രസ്താവനയും  നമ്മുടെ രാജ്യം മറന്നിട്ടില്ല. അതിനു പറഞ്ഞ കാരണം അതിലെ മുഖ്യ കഥാ പാത്രമായ വിധവയ്ക്ക് സോണിയ മാഡത്തിനോട് സാമ്യം ഉണ്ട് എന്നായിരുന്നു. ആ ചുവന്ന സാരി രാജീവുമായുള്ള വിവാഹത്തിന് അവര്‍ അണിഞ്ഞ സാരിയുമായി സാമ്യം ഉണ്ട് എന്നതാണ്!! ഇവര്‍ ആരെയാണ് പേടികുന്നത് ? ജനങളുടെ അറിയാനുള്ള അവകാശത്തെ എത്രനാള്‍ അധികാരതിന്‍റെ ഇരുമ്പ് മറ ഉപയോകിച്ച് തടഞ്ഞു നിര്‍ത്താന്‍ സാധിക്കും ?  ഇതിനൊക്കെ ചുവടു പിടിച്ചാണ് സോഷ്യല്‍ മീഡിയ രംഗത്ത് കൂടി  ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ച് വിലങ്ങിടാന്‍ കൊണ്ഗ്രെസ്സ് ശ്രമികുന്നത്. സോഷ്യല്‍ മീഡിയ പുതിയ കാലത്ത് പ്രകടിപിക്കുന്ന പ്രവണത ഏകാധിപതികളുടെ  ഉറക്കം കെടുത്തുന്നു, അറബ് വസന്തം മുതല്‍, അണ്ണാ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരവും , മുല്ലപെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ഫേസ്ബുക്ക്‌ ഉപയോകതാക്കളുടെ ഇടപെടല്‍ വരെ അധികാര അന്ത:പുരങ്ങളില്‍ നിദ്ര വിഹീനമായ രാത്രികള്‍ സമ്മാനിക്കും എന്ന തിരിച്ചറിവ് ഇക്കൂട്ടരില്‍ ഉണ്ടാക്കി എന്ന് വേണം കരുതാന്‍ . രാഷ്ട്രീയാക്കാരന്‍  ഒരിക്കലും വിമ്ര്ശങ്ങളെ സഹിഷ്ണുതയോടെ സമീപിക്കാറില്ല. അവര് ചിന്തികുന്നത്  സാധാരണ പൌരനു മുകളിലാണ് തങ്ങളുടെ സ്ഥാനം എന്നാണു, അഥവാ വിമര്‍ശനത്തിനു അതീതരാന് ഞങ്ങള്‍ എന്ന അധികാരതിന്‍റെ ഗര്‍വ് ആണ് ഇക്കൂട്ടരെ നയികുന്നത്. ഇങ്ങിനെ അധികാരതിന്‍റെ ചാട്ടവാര്‍ ഉപയോഗിച്ച് സ്വന്തം ജനതയെ നിശ്ബ്ധരാക്കിയ ഏകാധിപതികള്‍  നിലം പതിക്കുന്ന സുന്ദരമായ  വര്‍ത്തമാന കാലത്ത് ഇന്ത്യ ഭരിക്കുന്ന ദേശീയ പാര്‍ട്ടി  അതെ വഴികള്‍ തന്നെ തിരഞ്ഞെടുകുന്നത് കാണാന്‍ കൌതുകമുണ്ട്. രാജാവ് നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയാനുള്ള ചരിത്രത്തിലെ ആ  ചെറിയ കുട്ടിയുടെ ആര്ജവ്വം ജന്പത് പത്ത് എന്ന പുതിയ അന്തപുരത്തിന്  ചുറ്റും കിടന്നു കറങ്ങുന്ന കോണ്ഗ്രസ് സ്തുധിപാടകര്‍ നേടിയെടുത്താലെ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്തിലെ  പൌരന്മാര്‍ക്ക് അഭിപ്രായ
സ്വാതന്ത്ര്യം സാധ്യമാകൂ എന്നത് വല്ലാത്ത ഒരു നിസ്സഹായാവസ്ഥ തന്നെ ആണ്.

Thursday 1 December 2011

ഒരുമയുടെ പെരുമഴക്കാലം


നീ വര്‍ഗീയ വാദി, നീ വംശീയ വാദി
രാജ്യ സ്നേഹമില്ലാത്തവന്‍
മഴവില്‍ സാംസ്കാരിക പരിസരത്ത്
നൂതന  ബഹുസ്വര  പുലര്‍ കാലത്ത്,
ആറാം നൂറ്റാണ്ടിന്‍റെ മാറാപ്പു പേറുന്നവന്‍
സ്വത്വ രാഷ്ട്രീയം,  സ്വത്വ സംസ്കരാരം
സ്വത്വ സമത്വ  വാദമുന്നയിക്കുന്നവന്‍ ‍!
നീ... നീ... കൊടിയ വര്‍ഗീയ വംശീയ വാദി!
ഇന്നലെ,
നിനക്ക് ഞാന്‍ ഗസലായിരുന്നു,
അരബനമുട്ടിനെ താളമായിരുന്നു
ഒപ്പന പാട്ടിന്‍ ഇശലായിരുന്നു
കോല്‍കളി ചുവടിന്‍ മൊന്ചായിരുന്നു
മയിലാഞ്ചി ചോപ്പിന്‍ റന്കായിരുന്നു
കുറുകിയ നോമ്പ് കഞ്ഞിയുടെ രുചിയായിരുന്നു
മാപ്പിള കലാസിയുടെ മനക്കരുത്തായിരുന്നു
ഇന്നലെ,
പെരുംകളിയാട്ട കാവിലെ  കാളവലിക്കാന്‍
എന്‍റെ കയ്യും  നിന്‍റെ തോളും ചേര്‍ന്നു
മലപ്പുറം പൊടിയാട്ടികാരുടെ 
നേര്‍ച്ചയുടെ കാണിക്കപെട്ടി നമ്മുടെ
തലയിലൂടെ കൈമാറി പോയിരുന്നു,
ഓമാനൂര്‍ ശുഹധാക്കള്‍ നേര്‍ച്ചയുടെ
 ചോറ് വാങ്ങാന്‍ വരിനിന്നവരില്‍
എന്‍റെ കോയയും നിന്‍റെ കോമനും
ഒരുമിച്ചു,ഒരിടത്ത്, അവര്  പോത്ത് കറി
വാങ്ങി പകര്‍ത്തിയത് ഒരു പാത്രത്തില്‍
ഇന്നലെ,
വസൂരി പിശാചു  നാട് വാണപ്പോള്‍  
വെളിച്ചപാട് തുള്ളിപറഞ്ഞത്‌
നാടിനു ഒരുമ  കൈമോശം വന്നു
ദൈവ കോപം വരാനിരിക്കുന്നു,
വസൂരി ചെകുത്താനെ നാട് കടത്താന്‍
റാന്തല്‍ തൂക്കി പാട്ട കൊട്ടിയത് നാം  ഒരിമിച്ചാണ്
വരള്‍ച്ച കേറി പാടം വിണ്ടു കീറിയ വേനലില്‍
മഴക്കായി കുന്നുംപുറത്ത് നമസ്കാര പായ  വിരിച്ച 
നൂറാനി
പാപ്പാക്ക്  വെറ്റില ചതച്ചത്
നിന്‍റെ ചാളയിലെ ചാത്തനായിരുന്നു.
ഇന്ന്
ഞാന്‍ നിനക്കെങ്ങിനെ തറവാട്ടു
വിഹിധം പിതാവ് ജീവിച്ചിരിക്കെ
കണക്കു പറഞ്ഞു കലഹിച്ചു കൈപറ്റിയ
മുടിയനായ സീമന്ത പുത്രനായി ?
എന്‍റെ സ്വരം അരിയും തിന്നു
ആശാരിച്ചിയെ കടിച്ചു പിന്നെയും
മുരളുന്ന പാണ്ടന്‍ നായുടെതായി ?
എന്‍റെ പെണ്ണിന്‍റെ വെള്ളകാച്ചി
എങ്ങിനെ നിന്‍റെ മനസ്സിലെ സ്പര്ധയായി ?
എന്‍റെ നെറ്റീലെ നിസ്കാര തയമ്പ്
എങ്ങിനെ നിന്‍റെ മനസ്സിലെ നീറ്റലായി ?
എന്‍റെ വീട്ടിലെ വിശുദ്ധ ഖുര്‍ ആന്‍
എങ്ങിനെ നിന്‍റെ നെഞ്ചിലെ തീയായി ?
എന്‍റെ കൊയാടെ തലയിലെ തൊപ്പി
എങ്ങിനെ നിന്‍റെ കോമനു
കണ്ണിലെ കരടായി മാറി ?