Monday 14 May 2012

വിപ്ലവം


 ഒരു നിലാവിലിടി വെട്ടി
ഉടലുറവ പെയ്യുന്ന
കര്‍ക്കിട രാവിലെ മഴയല്ല വിപ്ലവം,
തമ്പുരാന്‍ ഞെരടിയാല്‍
തലയറ്റു വീഴുന്ന ചെമ്പക
പൂവിലെ പുഴുവല്ല വിപ്ലവം
കരയുന്ന കുഞ്ഞിന്‍റെ
കാതില്‍ മുഴങ്ങുന്ന അമ്മതന്‍
താരാട്ട് പാട്ടല്ല വിപ്ലവം
വിപ്ലവം നാടിന്‍റെ ചൂടാണ്
വിപ്ലവം നാടിന്‍റെ ജീവ  ദാതാവാണ്‌. "






തീക്ഷണ യൌവനം പന്തം കത്തിച്ചു വിപ്ലവം നയിച്ച കേരള തെരുവോരങ്ങളില്‍, ഗ്രാമവീഥികളില്‍, പട്ടണങ്ങളില്‍ ഉയര്‍ന്നു കേട്ട കേരളീയന് സുപരിചിതമായ ശബ്ദമാണിത് . ഇത്തരം കവിതകളും സമാന മുദ്രാവാക്യങ്ങളും ജന ലക്ഷങ്ങളെ ഒരു കാലത്ത്  ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ കൂടെ അണിനിരത്തി. നാട്ടിലെ നെറികേടുകള്‍ക്ക് എതിരില്‍ ശബ്ദിക്കാന്‍ ഞങ്ങള്‍ തയാറാണ് എന്ന് മുദാവാക്യം വിളിക്കുക മാത്രമല്ല അന്ന് ഇടതു പക്ഷ വിദ്യാര്‍ഥി , യുവജന സംഘങ്ങള്‍ ചെയ്തിരുന്നത് നാട് നേരിടുന്ന പ്രതിസന്തികളില്‍ ക്രിയാത്മകമായി ഇടപെടുന്ന ഒരു വിഭാഗമായിരുന്നു അവര്‍.  നാട്ടില്‍ നടന്നിരുന്ന ജനകീയ സമരങ്ങളുടെ ജീവ സ്പന്ദനം അവരായിരുന്നു. ഇടതു പക്ഷ യുവജന സംഘങ്ങള്‍ മാത്രമല്ല ദേശീയ പ്രസ്ഥാനത്തിനും സജീവ യുവജന സംഘടന ഉണ്ടായിരുന്നു , പോരാട്ടങ്ങളില്‍ അവരും മുന്‍ നിരയില്‍ ഉണ്ടായിരുന്നു . എണ്‍പതുകളില്‍ നാം അനുഭവിച്ച ആ യുവത്വത്തിനു  എന്തേ  പിന്‍ഗാമികള്‍ ഇല്ലാതെ പോയി ? പുതിയ കാലഘട്ടത്തിലെ യുവതലമുറ ഇത്ര ഭീകരമായ വിധത്തില്‍ അരാഷ്ട്രീയ വല്കരിക്കപെട്ടത്‌ എങ്ങിനെ ? സത്യത്തില്‍ ഈ യുവതലമുറയുടെ യൌവനത്തിന്‍റെ നിശബ്ദമായ മരണത്തിനു ആരാണ് ഉത്തരവാദി ? സമൂഹത്തിനും , കുടുംബത്തിനു, സമകാലിക രാഷ്ട്രീയ പാട്ടികള്‍ക്കും എല്ലാം ഇതില്‍ അവരുടെതായ പങ്കുണ്ട്. ഇന്നലെ ജനകീയ സമര മുഖത്ത് നിലയുറപ്പിച്ച പ്രസ്ഥാനങ്ങളെ , യുവ ജന സംഘങ്ങളെ ഇന്ന് ജന വിരുദ്ധ പക്ഷത്ത് , അതല്ലങ്കില്‍ നിഷ്ക്രിയരായ കാഴ്ചക്കാരുടെ പക്ഷത്ത്  കാണാന്‍ കാരണം എന്താണ് ? സാമൂഹ്യ ബാധ്യത, കടപ്പാട് എന്ന മാനുഷിക വികാരം ഉണ്ടാകുന്ന ജീന്‍ എങ്ങിനെ ആണ് പുതിയ തലമുറയുടെ ഡി എന്‍ എ ഘടനയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് ? മുങ്ങി ചാവുന്ന നിസ്സഹായനായ മനുഷ്യന്‍റെ മരണ വെപ്രാളം മൊബൈലില്‍ പകര്‍ത്തി യൂ ടൂബിലും , ഫേസ് ബൂകിലും അപ്പ്‌ ലോഡ് ചെയ്യാന്‍ മത്സരിക്കുന്ന വളരെ സങ്കുചിതമായ ഒരു മാനസികാവസ്ഥ നമ്മുടെ യുവ തലമുറ വളര്‍ത്തി എടുത്തത്‌ എങ്ങിനെ ആണ് ? വളരെ പ്രാധാന്യത്തോടെ പഠനം നടക്കേണ്ട ഉത്തരം കണ്ടെത്തേണ്ട സാമൂഹ്യ പ്രാധാന്യമുള്ള ചോദ്യങ്ങള്‍ ആണിവ. ഏതായാലും പഴയ ത്രസിപ്പിക്കുന്ന വിപ്ലവ ഈരടികള്‍ക്ക് പകരം പുതു തലമുറയ്ക്ക് ചൊല്ലാന്‍ പുതിയ വരികളും ആവേശത്തോടെ ഏറ്റു വിളിക്കാന്‍ കാലത്തിനനുസരിച്ച മുദ്രാവാക്യങ്ങളും രചിക്കപ്പെടനം.
ഒരു കാലത്ത് വിപ്ലവത്തിന്‍റെ പേറ്റ
ന്‍റെടുത്ത ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ ഇതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കും എന്ന് നമുക്ക് ആശ്വസിക്കാം . അവര് അവരുടെ ക്ലാസിക്കല്‍ രചനകളുമായി രംഗത്ത് വരുന്നത് വരെ ഉള്ള ഇടവേള ആസ്വാധകരമാക്കാന്‍ ഒരു എളിയ ശ്രമം.... 
പഥികന്‍റെ തലവെട്ടി ശൂലത്തില്‍
കോര്‍ക്കുന്ന
ചങ്കുപ്പിന്നു വിപ്ലവം ..
ഒന്ചിയത്തെ ഒറ്റുകാരെ ഒറ്റ തിരഞ്ഞു വെച്ചു
ഒറ്റി കൊടുക്കലാണിന്നു  വിപ്ലവം..
രാഷ്ട്രീയ വൈര്യത്തിന്‍ പക തീര്‍ത്തു
കൊല്ലുവാന്‍ കൊട്ടേഷന്‍ തീര്‍ക്കല്‍ 
പുതുകാല വിപ്ലവം ..
വെട്ടേറ്റു പിടയുന്ന പതികനാം മര്‍ത്ത്യ
ന്‍റെ
രോദനം
കേള്‍ക്കല്‍ നവ ലിബറല്‍ വിപ്ലവം ..
വിപ്ലവം  കൊലയുടെ ചൂടാണ് ചൂരാണ്
വിപ്ലവം പാര്‍ട്ടീടെ ജീവല്‍ ദാതാവാണ്‌ 
..

3 comments:

  1. മനസ്സിന് വാര്ദ്ധക്ക്യം ബാധിച്ച യുവ സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. സുഖലോലുപതയുടെ ആഴങ്ങളില്‍ ഊളിയിട്ടു ജീവിതം ആസ്വദിക്കുന്ന തിരക്കിലാണവര്‍. ഇന്ന് ആപത്ത് അന്യന്റെതാണെന്നു അവര്‍ തിരിച്ചറിയുന്നു. അത് സ്വന്തത്തിലേക്ക് നുഴഞ്ഞു കയറുവോളം അവര്‍ കാത്തിരിക്കട്ടെ. കൊണ്ട് പഠിക്കുന്ന കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.

    ReplyDelete
  2. എണ്‍പതുകളില്‍ നാം അനുഭവിച്ച ആ യുവത്വത്തിനു എന്തേ പിന്‍ഗാമികള്‍ ഇല്ലാതെ പോയി ?

    നല്ല ചോദ്യം. ആ യുവത്വം മനസ്സില്‍ വിപ്ലവചിന്തകള്‍ തുടര്‍ന്ന് പോയില്ല. അവര്‍ ലോകത്തോടും അതിന്റെ മായകളോടും ഒത്തുതീര്‍പ്പുകാരായി. അങ്ങിനെ പതിയെപ്പതിയെ ആ ജ്വാല അണഞ്ഞുപോയി. പുതിയ ഒരു തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കുവാന്‍ അവരില്‍ അഗ്നി ഇല്ലാതെയായിപ്പോയി. വിപ്ലവം എന്നത് ത്യാഗം ആണ്. ത്യാഗികള്‍ വളരെയേറെ വിഷയങ്ങള്‍ ത്യജിക്കേണ്ടതുണ്ട്. സൈബര്‍ വിപ്ലവത്തിന് വലിയ വിലയൊന്നും കൊടുക്കേണ്ടതില്ല.

    ReplyDelete
  3. ഇന്ന് വിപ്ലവം എന്നുകേട്ടാൽ കൊലവെറി എന്നാണ്‌ ഓർമ്മവരുന്നത്. അതൊക്കെയൊന്ന് മാറ്റിയെടുക്കണം.

    ReplyDelete